ഇരിട്ടി: നഗരത്തിലെ സിഗ്നൽ സംവിധനങ്ങൾ പണിമുടക്കിയതോടെ ഇരിട്ടി നഗരം ഗതാഗതക്കുരുക്കിൽ. കൊട്ടിയൂർ ഉത്സവ കാലവും സ്കൂൾ വാഹനങ്ങളടെ തിരക്കും കൂടി ആകുന്നതോടെ യാത്ര ഏറെ പ്രയാസകരമാകും.
നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന കവലകളായ പയഞ്ചേരിയിലും ഇരിട്ടി പുതിയ പാലത്തിലും സ്ഥാപിച്ച സിഗ്നൽ സംവിധാനങ്ങളാണ് മാസങ്ങളായി പ്രവർത്തനം നിലച്ചത്.
ഇതോടെ നഗരത്തിലേക്ക് തോന്നിയപോലെ വാഹനങ്ങൽ പ്രവേശിക്കാൻ തുടങ്ങിയതോടെ പയഞ്ചേരി കവലയിലും പുതിയ പാലം കവലയിലും വലിയ ഗതാഗതസ്തംഭനമാണ് ഉണ്ടാകുന്നത്. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര പോലീസ് സംവിധാനങ്ങളും നഗരത്തിൽ ഇല്ല.
കണ്ണൂർ-തലശേരി ഭാഗത്തേക്ക് പോകുന്ന ബസുകളും പേരാവൂർ-മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കൂട്ടുപുഴ-മൈസൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും കടന്നുപോകുന്ന പ്രധാന കവലയാണ് പയഞ്ചേരി. ഇവിടെ സാധാരണ സമയങ്ങളിൽ പോലും വലിയ ഗതാഗതക്കുരുക്കും അപകടവും പതിവായതോടെയാണ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്.
ഗതാഗതക്കുരുക്ക് മൂലം ഏറെ കഷ്ടപ്പെടുന്നത് നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മിനിമം ചാർജിനുള്ള ഓട്ടത്തിനായി ഒരാൾ ഓട്ടോ പിടിച്ചാൽ കുരുക്കിൽപ്പെട്ട് ലക്ഷ്യസ്ഥനത്ത് എത്തി തിരിച്ചുവരുമ്പോഴേക്കും ഒരുമണിക്കൂറിലധികം സമയമെടുക്കും.
ചെറിയ വരുമാനത്തിനായി മണിക്കൂറുകളോളം സമയം എടുക്കുമ്പോൾ കിട്ടുന്ന വരുമാനം ഒന്നിനും തികയില്ലെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നത്. നഗരത്തിൽ കൂടുതൽ പോലീസ് സംവിധാനം ഏർപ്പെടുത്തുകയും സിഗ്നൽ പുനഃസ്ഥാപിക്കണമെന്നുമുള്ള ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമാകുകയാണ്.